കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മറവിൽ കണ്ണൂരിൽ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. ധീരജിന്റെ ജന്മനാടായ കണ്ണൂരിൽ കോൺഗ്രസിന്റെ ഓഫീസുകൾക്ക് നേരെ സിപിഎം പ്രവർത്തകരുടെ വ്യാപക ആക്രമണം ഉണ്ടായി. കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു.
തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫീസ് പ്രിയദർശിനി മന്ദിരം ഒരു സംഘം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സമീപത്തെ രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ സിപിഎം പ്രവർത്തകർ തകർത്തു.
ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും അക്രമം ഉണ്ടായി. ഒരു സംഘം സിപിഎം പ്രവർത്തകർ ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. പ്രചാരണ ബോർഡുകളും നശിപ്പിച്ചു. കോൺഗ്രസ് ചക്കരക്കല്ല് മണ്ഡലം സെക്രട്ടറി സി.സി. രമേശന്റെ വീടിന് നേരെ ബോംബേറുണ്ടായി. തോട്ടട എസ്എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പടെ അക്രമികൾ തകർത്തു.
വിലാപ യാത്രയും സംസ്‌കാരവും കഴിഞ്ഞതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിട്ടത്. ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടെ ധീരജ് കുത്തേറ്റ് മരിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments