കൊച്ചി : ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചന കുറ്റമാകില്ലെന്ന് ഹൈക്കോടതി. പറഞ്ഞ കാര്യത്തിലേക്ക് അതിലേക്ക് നയിക്കുന്ന പ്രവൃത്തി ചെയ്താൽ മാത്രമേ അത് ഗൂഢാലോചന ആകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ദിലീപ് സമർപ്പിച്ച ഹർജിയുടെ വാദം കേട്ടുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഗൂഢാലോചന കുറ്റവും പ്രേരണാക്കുറ്റവും ഒരുമിച്ച് പോകുന്നതല്ലെന്നും കോടതി പറഞ്ഞു.
പ്രേരണാക്കുറ്റവും ഗൂഢാലോചന കുറ്റവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ച കോടതി, ഒരാൾ ഒരു മുറിയിൽ വെച്ച് പ്രസ്താവന നടത്തിയാൽ അത് ഗൂഢാലോചനകുറ്റത്തിന്റെ പരിധിയിൽ വരുമോ എന്നും ചോദിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപും സുഹൃത്തുക്കളും ഒരു മുറിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ നടത്തി. ഇത് ഗൂഢാലോചന കുറ്റമാകുമോ എന്നാണ് കോടതി ചോദിച്ചത്.
ഇത്തരം പ്രസ്താവനകൾക്ക് ശേഷം അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ഒന്നും തന്നെ ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഒരു ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമല്ലേ ഇത് ഗൂഢാലോചനയായി കണക്കാക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി. പ്രേരണാക്കുറ്റവും ഗൂഢാലോചന കുറ്റവും നിയമത്തിൽ എന്താണ് പറയുന്നത് എന്ന് ഡിജിപിയോട് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വെറുതെ പറഞ്ഞാൽ പോര തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. എന്നാൽ വാക്കാൽ പറഞ്ഞതല്ലെന്നും നിർണായക തെളിവുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അധിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട് എന്നാൽ അത് തുറന്ന കോടതിയിൽ പറയാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഹർജി അവസാനത്തെ കേസായി പരിഗണിക്കും. ഇന്ന് 9 കേസുകൾ കൂടി കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാകും ദിലീപിന്റെ കേസ് പരിഗണിക്കുക.
Comments