പനാജി : ഗോവയിൽ അധികാരമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷയ്‌ക്ക് തിരിച്ചടി നൽകി നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ മൂല്യ തകർച്ചയിൽ പ്രതിഷേധിച്ചാണ് രാജി. കോൺഗ്രസ് നേതാവായിരുന്ന യതീഷ് നായിക് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് യതീഷ് നായിക് ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. ഇത്തരത്തിൽ മൂല്യത്തകർച്ച ബാധിച്ച പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഒരിക്കലും താത്പര്യപ്പെടുന്നില്ലെന്ന് രാജിക്കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാൻ താൻ താത്പര്യപ്പെടുന്നില്ല. ഒരു പ്രവർത്തകൻ എന്ന നിലയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തക്ക ഒരു കാരണവും തനിക്ക് കണ്ടെത്താൻ കഴിയുന്നില്ല. തീർത്തും അപമാനിതനായ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സലിഗാവ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന് യതീഷ് നായിക് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന യതീഷ് നായിക് കഴിഞ്ഞ സെപ്തംബറിലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. മുൻ മുഖ്യമന്ത്രിയായ ലുസിൻഹോ ഫലേറിയോയും അദ്ദേഹത്തിനൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
Comments