ന്യൂഡൽഹി: തന്നെ പിന്തുടരുന്നവരുടെ എണ്ണം ട്വിറ്റർ, മനഃപ്പൂർവ്വം കുറയ്ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച് സിഇഒ പരാഗ് അഗർവാളിന് രാഹുൽ ഗാന്ധി കത്തെഴുതി. കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തുന്നതിനാലാണ് ട്വിറ്റർ തന്റെ ഫോളോവേള്സിനെ കുറയ്ക്കുന്നതെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
മുമ്പ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെ പുതുതായി ലഭിച്ചിരുന്നു. എന്നാൽ 2021 ഓഗസ്റ്റ് മുതൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം 2500 ആയി കുറഞ്ഞെന്ന് രാഹുൽഗാന്ധി പരാതിയിൽ പറയുന്നു. തന്റെ ട്വിറ്റർ ഫോളോവേഴ്സ് 19.5 ദശലക്ഷമായി മരവിച്ചിരിക്കുകയാണെന്നും ട്വിറ്ററിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ട്വിറ്ററും എത്തി. ഫോളോവേഴ്സിന്റെ എണ്ണത്തിൽ ക്രമക്കേടില്ലെന്ന് ട്വിറ്റർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തങ്ങൾ തടസ്സം നിൽക്കാറില്ലെന്നും ട്വിറ്റർ രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകി.
2015ലാണ് രാഹുൽ ഗാന്ധി ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങുന്നത്. പോക്സോ നിയമലംഘനത്തെ തുടർന്ന കഴിഞ്ഞ ഓഗസ്റ്റിൽ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിനെതിരെ നടപടി എടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.
Comments