മുംബൈ: പ്രായം സ്വപ്നങ്ങൾ കീഴടക്കാൻ തടസ്സമല്ലെന്ന് തെളിയിക്കുകയാണ് താനെയിലെ പത്ത് വയസുകാരി. കശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടിയാണ് സായ് പാട്ടീൽ എല്ലാവരുടേയും മനം കവരുന്നത്.38 ദിവസം മാത്രമെടുത്താണ് അവൾ 3,600 കിലോമീറ്റർ താണ്ടിയത്. ഡിസംബർ 16ന് ആരംഭിച്ച യാത്ര ജനുവരി 20 നാണ് പൂർത്തിയായത്. ആദ്യമായല്ല സായി ഇങ്ങനെയുള്ള സ്വപ്ന നേട്ടങ്ങൾ സ്വന്തമാക്കുന്നത്. മഹാരാഷ്ട്രയിലെ നഗരങ്ങളിലൂടെ സൈക്കിൾ ചവിട്ടിയും നിരവധി നീന്തൽ റെക്കോഡുകൾ സ്വന്തമാക്കിയും മുൻപും താരമായിട്ടുണ്ട് കുഞ്ഞ് സായി.
ബാൽക്കം സ്വദേശിയായ സായി പാട്ടീൽ തന്റെ പിതാവിനൊപ്പം ലോക്ഡൗൺ മുതൽക്ക് ഈ യാത്രയ്ക്കായി പരിശീലനം ആരംഭിച്ചിരുന്നു.പരിശീലനത്തിന്റെ ഭാഗമായി എല്ലാ ദിവസവും 50 കിലോമീറ്ററാണ് പത്ത് വയസുകാരി താണ്ടിയിരുന്നത്. അച്ഛൻ ആശിഷ് പാട്ടീൽ സൈക്ലിങ്ങിൽ പരിശീലനം നൽകിയപ്പോൾ കുഞ്ഞു സായിയുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണകാര്യങ്ങളും നോക്കി അമ്മ നിഴൽ പോലെ കൂടെ നിന്നു.
തന്റെ ലക്ഷ്യം നേടാനായി അർപ്പണബോധമുള്ളവളാണ് സായി. ദിനചര്യകൾ കൃത്യമായി തുടരുകയും ഒരേസമയം തന്റെ പഠനവും സ്വപ്നയാത്രയ്ക്കുള്ള തയ്യാറെടുപ്പും ഒരുപോലെ കൊണ്ടുപോവുകയാണ് സായി.
സായിയുടെ സൈക്കിൾ യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് സൈക്കിൾ ചവിട്ടിപോവുന്നത് സ്വപ്നം കാണുകയാണ് സായി എന്ന കൊച്ചുമിടുക്കി.
Comments