തിരുവനന്തപുരം ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് മുൻ സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. സാധാരണക്കാരെ കളിയാക്കുന്ന ബജറ്റാണിതെന്നും ഇതുപോലെ ജനങ്ങളെ അവഗണിക്കുന്ന പ്രഖ്യാപനങ്ങൾ ചുരുക്കമാണെന്നും തോമസ് ഐസക് പറഞ്ഞു. കൊറോണ കാരണം ദരിദ്രരായത് പാവങ്ങളാണ്. എന്നാൽ പാവങ്ങളെ ബജറ്റിൽ അവഗണിച്ചു. കേന്ദ്ര മന്ത്രി പറഞ്ഞതൊന്നും യാഥാർത്ഥ്യമല്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുക കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി എടുത്തിട്ടില്ല. സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ല. കേരളത്തിൽ ജി.എസ്.ടി വരുമാനം ഉയർന്നിട്ടുണ്ട്. അതേസമയം വിദ്യാഭ്യസ മേഖലയിൽ 18 ശതമാനം തുക വർദ്ധിപ്പിച്ചത് ഗുണകരമാവുമെന്നും തോമസ് ഐസക് പറഞ്ഞു.
കൊറോണ മഹാമാരി ആഗോള തലത്തിൽ ബാധിച്ചതോടെ നിരവധി ആളുകൾക്ക് ജോലി നഷ്ടമായിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനുള്ള എല്ലാ പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. പണപ്പെരുപ്പം ആറ് ശതമാനം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് രണ്ടക്കത്തിലേക്ക് കടക്കാതിരിക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ 2014 ന് മുൻപ് ഇത് 10,11,12, 13 എന്നിങ്ങനെയായിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു.
ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. 14 മേഖലകളിലെ പദ്ധതികളിലൂടെയാണ് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിനാണ് വഴിയൊരുങ്ങുന്നത്.
Comments