ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മദ്ധ്യവയസ്‌കനെ മതമൗലികവാദികൾ മർദ്ദിച്ചുകൊന്നു. ഖനേവാൽ ജില്ലയിലാണ് സംഭവം. ജുനഗൽ ദേവ ഗ്രാമവാസിയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.
ഖുർആനിലെ പേജുകൾ കീറി കത്തിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മഗ്രിബ് പ്രാർത്ഥനയ്‌ക്ക് ശേഷം ഒത്തുകൂടിയ മതമൗലികവാദികൾ മദ്ധ്യവയസ്‌കനെ ആക്രമിക്കുകയായിരുന്നു. മദ്ധ്യവയസ്‌കനെ മരത്തിൽ കെട്ടിയിട്ട ശേഷം വലിയ കല്ലുകൾ എടുത്ത് മർദ്ദിച്ചു. താൻ തെറ്റുചെയ്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മതമൗലികവാദികൾ ആക്രമണം തുടരുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ വ്യക്തമാക്കി.
പോലീസ് എത്തിയാണ് മതമൗലികവാദികളെ ശാന്തരാക്കിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്‌കന്റെ കെട്ട് അഴിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മതമൗലികവാദികൾ വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ട ആക്രമണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഖുർആനെ അവഹേളിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നത് വലിയ ചർച്ചയായിരുന്നു.
Comments