പാട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ചു കൊണ്ടുള്ള ലോക്‌സഭാ എംപി അസറുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ താലിബാനാക്കാനാണോ ഒവൈസി ആഗ്രഹിക്കുന്നതെന്ന് യോഗി ചോദിച്ചു. ‘ ഒവൈസി ഇന്ത്യയെ മറ്റൊരു താലിബാൻ ആക്കാനാണോ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ഇത്തരം വിഷയങ്ങൾ സംസാരിക്കണമെന്നുണ്ടെങ്കിൽ, അഫ്ഗാസ്ഥാനിൽ പോയി സംവാദം നടത്തുന്നതായിരിക്കും നല്ലത്.’
‘ ബിജെപി എല്ലാക്കാലത്തും സ്ത്രീകളുടെ ഉന്നമനത്തെയാണ് പിന്തുണയ്‌ക്കുന്നത്. പക്ഷേ യാഥാസ്ഥിതകമായ ചട്ടക്കൂടുകളിൽ നിന്ന് പുറത്ത് വന്ന് സ്വയം ശാക്തീകരിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കണം. ഏത് മേഖലയിലും സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് കേന്ദ്രസർക്കാർ നടപ്പാക്കിയ മുത്തലാഖ് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ഒവൈസി പിന്തുണയ്‌ക്കുകയാണ് വേണ്ടത്’. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘
‘ മതാധിഷ്ഠിതമായ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരാണ് രാജ്യത്ത് സ്ത്രീകളുടെ മുന്നേറ്റം തടയുന്നത്. എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം അങ്ങനെ ചെയ്യാം. ഞാൻ ആരിലും ഒരു ഡ്രസ് കോഡ് അടിച്ചേൽപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. പൊതുസ്ഥലങ്ങളിൽ ഇഷ്ടമുള്ളത് ധരിക്കാമെങ്കിലും ഓരോ സ്ഥാപനത്തിനും അവരുടേതായ യൂണിഫോം ഉണ്ടായിരിക്കും. ഒരു പ്രത്യേക മതത്തിൽ നിന്നുള്ള പോലീസുകാരൻ അയാൾക്ക് ഇഷ്ടമുള്ള മതചിഹ്നങ്ങൾ യൂണിഫോമിന് പകരം ധരിക്കണമെന്ന് പറഞ്ഞാൽ അത് അനുവദനീയമല്ലെന്നും’ അദ്ദേഹം പറഞ്ഞു.
Comments