ന്യൂഡൽഹി: 2021-22ലെ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.78 കോടിയിലധികം ടിക്കറ്റില്ലാത്ത യാത്രക്കാരെയും ബുക്ക് ചെയ്യാത്ത ലഗേജുള്ളവരെയും റെയിൽവേ പിടികൂടി. 2019-2020 വർഷത്തേക്കാൾ 79 ശതമാനം വർധനവുണ്ടായതായി വിവരാവകാശ മറുപടിയിൽ പറയുന്നു.
കൊറോണ വൈറസ് രൂക്ഷമായ 2020-21 സാമ്പത്തിക വർഷത്തിൽ, ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അത്തരം യാത്രക്കാരുടെ എണ്ണം 27 ലക്ഷമായിരുന്നു. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ ബോർഡ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്.
2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ 1.78 കോടിയിലധികം യാത്രക്കാർ ടിക്കറ്റില്ലാതെ/അനുയോജ്യമായ ടിക്കറ്റും ബുക്ക് ചെയ്യാത്ത ലഗേജുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇവരിൽ നിന്ന് 1,017.48 കോടി രൂപ പിഴയായി ഈടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിട്ടും, പല എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലും ഓൺലൈൻ ബുക്കിംഗും പരിമിതമായ സേവനങ്ങളും മാത്രമേയുള്ളൂ എന്നതാണ് ടിക്കറ്റില്ലാത്ത യാത്രകൾ ഇത്രയധികം കുതിച്ചുയരാനുള്ള പ്രധാന കാരണമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
കൊറോണ വൈറസ് ബാധിക്കാത്ത 2019-2020 സാമ്പത്തിക വർഷത്തിൽ, 1.10 കോടി ആളുകൾ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ടു. അവരിൽ നിന്ന് മൊത്തം 561.73 കോടി രൂപ പിഴ ഈടാക്കി. 2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ അതായത് 2020-21 സാമ്പത്തിക വർഷം 27.57 ലക്ഷം പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെടുകയും അവരിൽ നിന്ന് 143.82 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി യാത്രയ്‌ക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ആളുകൾ കൂടുതലായി യാത്ര ചെയ്യുന്നതാണ് പ്രശ്‌നം. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോൾ, ട്രെയിനുകളുടെ എണ്ണത്തിൽ വർധനവുണ്ടായില്ല.
റെയിൽവേയുടെ കണക്കുകൾ പ്രകാരം 2019-2020 മുതൽ 2021-22 വരെയുള്ള കാലയളവിൽ ട്രെയിൻ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. 2019 ഒക്ടോബറിൽ സാധാരണ ട്രെയിൻ സർവീസ് ഉണ്ടായിരുന്നപ്പോൾ യാത്രക്കാരുടെ എണ്ണം 4.40 കോടി ആയിരുന്നു. 2021 സെപ്റ്റംബറിൽ ഏഴു കോടിയായി ഉയർന്നു.
Comments