മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് മഹാരാഷ്‌ട്രയിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മഹാരാഷ്‌ട്ര സർക്കാരിന്റെ അഴിമതിയും വഴിവിട്ട പ്രവർത്തനങ്ങളും തുറന്നു കാണിക്കുമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
എന്നാൽ, നവാബ് മാലിക് രാജി വക്കേണ്ടതില്ല എന്നാണ് മഹാരാഷ്‌ട്ര സർക്കാരിന്റ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എൻസിപി അധ്യക്ഷൻ ശരത് പവാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം, 8 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച നവാബ് മാലികിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നവാബ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഏതാനു ആഴ്ചകളായി മുംബൈയിൽ നടന്ന റെയിഡുകളിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചത്. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് എൻഫോഴ്സ്മെന്റ് കള്ളപ്പണം വെളുപ്പിച്ചതിന് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ രാഷ്‌ട്രീയ പകപോക്കലായി ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് എൻസിപിയും ശിവസേനയും നീക്കം നടത്തുന്നത്.
Comments