കീവ്: ഏത് വിധേനയേയും യുക്രെയ്നെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് റഷ്യ നടത്തുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുത്ത് യുക്രെയ്നെ ദുർബലരാക്കാനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. ആയുധം വെച്ച് കീഴടങ്ങാൻ യുക്രെയ്നോട് ആവശ്യപ്പെട്ടതിന് പിന്നാലെ യുക്രെയ്ൻ സൈനികരുടെ വേഷം ധരിച്ചും ഇവർ കീവിന്റെ നിർണായക മേഖലകളിലേക്ക് കടക്കാൻ നീക്കം തുടങ്ങി.
യുക്രെയ്ൻ സൈന്യത്തിൽ നിന്നും പിടിച്ചെടുത്ത ട്രക്കുകളിലാണ് ഇവർ കീവിലേക്ക് കടക്കാൻ നോക്കുന്നത്. ഉപപ്രധാനമന്ത്രി അന്ന മലിയാർ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നിലധികം ട്രക്കുകൾ ചീറിപ്പാഞ്ഞ് പോകുന്ന വീഡിയോ, സിസിടിവി ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് വാർത്തയ്ക്കൊപ്പം ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുളളത്.
റഷ്യൻ സൈന്യം കീവ് വളഞ്ഞിട്ട് മണിക്കൂറുകളായെങ്കിലും ഇത് വരെ തലസ്ഥാനത്തെ അവർക്ക് പൂർണമായി കീഴടക്കാനാവാത്തത് യുക്രെയ്നികളുടെ ഇച്ഛാശക്തികൊണ്ടും ആത്മധൈര്യം കൊണ്ടുമാണെന്ന് നിസംശയം പറയാം.
കീവ് കീഴടക്കുക എന്ന അഭിമാനപോരാട്ടത്തിൽ പുതിയ കുതന്ത്രം മെനഞ്ഞിരിക്കുകയാണ് റഷ്യ. തിരിച്ചടികൾ ഒഴിവാക്കാനും ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുമുളള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് വേഷം മാറൽ അരങ്ങേറിയത്.
Comments