കീവ്: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കീവിന്റെ നിയന്ത്രണം കൈയ്യടക്കാൻ റഷ്യയ്ക്കൊപ്പം ചേർന്ന് ചെചൻ സൈനവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവിൽ അർദ്ധരാത്രിയും വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. യുക്രെയ്നിലെ ഇന്ധന സംഭരണ ശാലയിലും ഓയിൽ പൈപ്പ് ലൈനിലും ജലവൈദ്യുത നിലയങ്ങളിലും പൊട്ടിത്തെറിയുണ്ടായി. അവശ്യസാധന-സേവനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണമാണ് ഇന്നലെ അർദ്ധരാത്രി മുതൽ യുക്രെയ്നിൽ കാണാനാകുന്നത്.
പ്രധാന നഗരമായ സുമിലുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രെയ്ൻ-റഷ്യൻ സൈനികരും ഏഴ് വയസ്സുള്ള കുട്ടി അടക്കം സാധാരണക്കാരാണ് കൊല്ലപ്പെവരിൽ ഏറെയും. കീവിൽ ഉണ്ടായ ആക്രമണത്തിൽ കുട്ടികളുടെ അർബുദ ആശുപത്രി തകർന്നു. കാർകീവിൽ ഗ്യാസ് പൈപ്പ്ലൈന് നേരെ ആക്രമണം ഉണ്ടായി. വാസിൽകീവിൽ എണ്ണ സംഭരണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായി. റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കാർകീവിൽ നിയന്ത്രണം കൈവിട്ടിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ സൈന്യവും ജനങ്ങളും ഒരുമിച്ചുള്ള പ്രതിരോധം തുടരുകയാണ്. യുക്രെയ്ൻ-റെയിൽവേ ശൃംഖലയും വിച്ഛേദിച്ചിട്ടുണ്ട്. കീവിലേക്ക് റഷ്യൻ സൈന്യം എത്തുന്നത് തടയാനാണിത്. റഷ്യൻ സേന സപ്പോരിജിയ ആണ നിലയത്തിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോരിജിയയിലേത്.
Comments