മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അയവില്ല. പ്രധാന നഗരങ്ങളായ സെന്റ് പീറ്റേഴ്‌സ് ബർഗിലും മോസ്‌കോയിലും പതിനായിരങ്ങൾ തെരുവിലിറങ്ങി. യുക്രെയ്‌നിൽ നടത്തുന്ന കൂട്ടക്കുരുതി റഷ്യൻ സൈന്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള റാലികൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തെരുവുകളിൽ പ്രതിഷേധിച്ച 4000 ത്തോളം യുദ്ധവിരുദ്ധ പ്രവർത്തകരെ ഇതുവരെയായി റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 34 ഓളം നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തു.
പലസ്ഥലങ്ങളിലും പ്രതിഷേധ റാലികൾ സംഘർഷത്തിൽ കലാശിച്ചു. പോലീസുകാരുമായി പ്രക്ഷോഭകർ ഏറ്റുമുട്ടി. യുദ്ധ വിരുദ്ധ റാലിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമാധാനത്തിന് അഹ്വാനം ചെയ്യുന്ന പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് റാലികൾ നടക്കുന്നത്. എന്നാൽ പ്രക്ഷോഭകരെ മാത്രമല്ല പത്രപ്രവർത്തകരെയും റഷ്യൻ പോലീസ് തടവിലാക്കിയെന്ന് വിവിധ അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണം നാലാം ദിവസവും രൂക്ഷമായി തുടരുകയാണ്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ യുക്രെയ്‌ന് പുറത്തെത്തിച്ചശേഷം പ്രത്യേക വിമാനങ്ങളടക്കം അയച്ച് തിരികെയെത്തിക്കുകയാണ്. റഷ്യൻ സൈന്യം നടത്തുന്ന കര-വ്യോമാക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനായി ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ് യുക്രെയ്ൻ ജനതയും അവശേഷിക്കുന്ന വിദേശപൗരൻമാരും. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേയ്‌ക്ക് പാലായനം ചെയ്യുന്നവരും നിരവധിയാണ്.
Comments