കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. മിഡ്‌നാപൂരിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ നശിപ്പിച്ചു. പോളിംഗിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ രാത്രിയാണ് തൃണമൂൽ പ്രവർത്തകർ ബിജെപിയുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇരുട്ടിന്റെ മറവിൽ എത്തിയ ഗുണ്ടകൾ കേന്ദ്രങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അർദ്ധ രാത്രി മുതൽ തന്നെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് മർദ്ദനം ഏറ്റത്.
ഭത്പാര നഗരസഭയിലും ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. പോലീസ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. ഇംഗ്ലീഷ് ബസാർ നഗരസഭയിൽ തൃണമൂൽ പ്രവർത്തകർ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചു.
അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ വോട്ടെടുപ്പ് സുഗമമായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് സംഘർഷം ഉണ്ടായത്. അക്രമങ്ങൾ അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 108 നഗരസഭകളിലെ 2,117 വാർഡുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്തുന്നത്.
Comments