കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി അഞ്ജലി റീമ ദേവ്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇത് തന്റെ മരണമൊഴിയായി കണക്കാക്കണം എന്നുമാണ് വീഡിയോയിലെ ആവശ്യം. താൻ മരണപ്പെട്ടു എന്ന വാർത്ത വന്നാൽ ഈ ആറ് വ്യക്തികളായിരിക്കും അതിന് പിന്നിലെന്നും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറയുന്നു. പേരെടുത്തു പറയാതെ രാഷ്‌ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
‘ കുറച്ച് ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. ഒരാൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ് ഇതിന് അടിസ്ഥാനം. ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, ഹണി ട്രാപ് ഡീൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്, ബിപി ഗുളിക എന്ന് പറഞ്ഞ് മെഡിസിൻ ബോക്‌സിൽ പഞ്ഞി വച്ച് കൊണ്ട് നടക്കുന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, സ്ത്രീകളുമായി മറ്റ് രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ട് കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയർത്തിയിരിക്കുന്നത്.
ഇത്രയും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എല്ലാ മാദ്ധ്യമങ്ങളിലും എനിക്കെതിരേ വാർത്ത വന്നത്. ഞാൻ എന്ത് ചെയ്തിട്ടാണ് എന്നെ വ്യക്തിഹത്യ ചെയ്യുന്നത് ചെയ്യുന്നത്? കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്ന് പോലും ആലോചിച്ചു. തെറ്റ് ചെയ്യാതെ എന്തിന് മരിക്കണമെന്ന് ചിന്തിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന സത്യം തെളിയിക്കണം. ഓഫീസിൽ ജോലി ചെയ്ത എല്ലാവരുടേയും വിവരങ്ങൾ എടുത്ത് പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ പോളിഗ്രാഫ് ടെസ്റ്റ് ചെയ്യണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെടുത്ത് എറിഞ്ഞ് കൊല്ലണമെന്നും’ അഞ്ജലി റീമ ദേവിന്റെ വീഡിയോയിൽ പറയുന്നു.
Comments