കീവ് : യുക്രെയ്‌നിൽ റഷ്യൻ സൈന്യം അധിനിവേശം നടത്താൻ ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസം. റഷ്യൻ അധിനിവേശത്തെ ഇഞ്ചോടിഞ്ച് പ്രതിരോധിക്കുന്നുണ്ടെങ്കിലും യുക്രെയ്‌ന്റെ സ്ഥിതി പരിതാപകരമാണെന്ന് സെലൻസ്കി തന്നെ പറയുന്നു. വീടും ഓഫീസും സർക്കാർ സ്ഥാപനങ്ങളും ബോംബ് ആക്രമണങ്ങളിൽ തകർന്നടിഞ്ഞു. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ആയുധങ്ങളുമായി തെരുവിലേക്ക് ഇറങ്ങി. കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലും തങ്ങളെ സഹായിക്കാൻ ആരും ഇല്ലെന്നാണ് സെലൻസ്‌കി പരാതിപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ഒരു സംഘർഷവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും റഷ്യ ആക്രമണം അഴിച്ചുവിടുന്നു. ഓരോ പൗരന്മാരും ഇവിടെ മരിച്ച് വീഴുന്നു. യുഎസും, യുകെയും,യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമാണ് ഇപ്പോൾ യുക്രെയ്‌നെ സഹായിക്കേണ്ടത്. എന്നാൽ ഇവരൊന്നും തന്നെ ആയുധങ്ങൾ നൽകി സഹായിക്കുന്നില്ല എന്നാണ് സെലൻസ്‌കി പരാതിപ്പെടുന്നത്.
യുക്രെയ്‌നിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി കീവ്, മാരുപോൾ, ഖാർകീവ്, സുമി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിനിർത്തൽ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ റഷ്യൻ സൈന്യം മറ്റ് നഗരങ്ങളിൽ ആക്രമണം നടത്തി മുന്നേറുന്നുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുക്രെയ്‌നുമായി നടന്ന മൂന്നാം ഘട്ട ചർച്ചയ്‌ക്ക് പിന്നാലെയാണ് വെടിനിർത്തൽ കരാറിലേർപ്പെട്ടത്.
Comments