ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായിട്ടാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. 24 മണിക്കൂറിനുളളിൽ രാജിവെയ്‌ക്കുകയോ തെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യണമെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പിപിപി നേതാവുമായ ബിലാവൽ ഭൂട്ടോ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് നാളുകളായി ഇമ്രാൻ ഖാനെതിരായ നീക്കങ്ങൾ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗവും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പിപിപിയുടെ നേതൃത്വത്തിൽ നടന്ന റാലികളിൽ വൻ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്.
മുതിർന്ന പ്രതിപക്ഷ നേതാക്കൾ നേരിട്ടെത്തിയാണ് ദേശീയഅസംബ്ലി സെക്രട്ടറിയേറ്റിന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവും പാർട്ടി വക്താവുമായ മറിയം ഔറംഗസേബ് ഉൾപ്പെടെയുളളവർ സംഘത്തിലുണ്ടായിരുന്നു. സ്പീക്കർ അസാദ് ഖ്വെയ്‌സർ സ്ഥലത്തില്ലാത്തതിനാൽ അസംബ്ലി സെക്രട്ടറിയേറ്റിന് ഔദ്യോഗികമായി നോട്ടീസ് നൽകുകയായിരുന്നെന്ന് അവർ പറഞ്ഞു.
100 ലധികം പാർലമെന്റംഗങ്ങൾ ഒപ്പുവെച്ചതാണ് അവിശ്വാസ പ്രമേയ നോട്ടീസ് എന്നാണ് വിവരം. 68 പേർ ഒപ്പുവെച്ച പ്രമേയം നൽകിയാൽ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് പാകിസ്താനിലെ നിയമം. കഴിഞ്ഞ വർഷവും ഇതുപോലെ അവിശ്വാസം നേരിട്ടിരുന്നെങ്കിലും ആറ് വോട്ടുകൾക്ക് ഇമ്രാൻ ഖാൻ സർക്കാർ രക്ഷപെടുകയായിരുന്നു. അവിശ്വാസത്തിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കണമെങ്കിൽ പ്രതിപക്ഷ സഖ്യത്തിന് 172 പാർലമെന്റംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. കഴിഞ്ഞ തവണ 178 വോട്ടുകൾ നേടിയാണ് ഇമ്രാൻ ഖാൻ അവിശ്വാസത്തിന്റെ കടമ്പ കടന്നത്.
കൊറോണയ്‌ക്ക് ശേഷം പാകിസ്താൻ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. പല രാജ്യങ്ങളോടും വായ്പയ്‌ക്കായി കേഴുന്ന അവസ്ഥയിലുമാണ്. നേരത്തെ നൽകിയിരുന്ന വായ്പ തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സൗദി സമ്മർദ്ദം ചെലുത്തിയതും ഇമ്രാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരിതാപകരമായ സാമ്പത്തിക സ്ഥിതിയും മോശം ഭരണവും കുറെക്കാലമായി ഇമ്രാൻ ഖാനെതിരെ വലിയ വിമർശനത്തിന് കാരണമായിരുന്നു.
2023 ലാണ് പാകിസ്താനിൽ ഇനി തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
Comments