ന്യൂഡൽഹി : യുക്രെയ്‌നിലെ മഹാനഗരങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണ്. വെള്ളവും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊന്നും ഇല്ലാതെ യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന 20,000 ത്തോളം ആളുകളെയാണ് ഇന്ത്യ ഇതുവരെ തിരികെ എത്തിച്ചത്. ഇത് കൂടാതെ നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു. യുക്രെയ്ൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ആളുകളെ ഇത്രയും വേഗത്തിൽ തിരികെ എത്തിക്കാൻ ആസൂത്രണം നടത്തി അത് പ്രാവർത്തികമാക്കിയ നരേന്ദ്ര മോദിയുടെ മാസ്റ്റർ ബ്രെയ്‌നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലേ ചർച്ചാ വിഷയം.
യുകെ, യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ഇടപെട്ടിട്ടും നിലപാടിൽ മാറ്റം വരുത്താത്തിരുന്ന പുടിൻ, മോദിയുടെ ഒറ്റ ഫോൺകോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മറ്റൊരു ഫോൺ കോൾ നടത്തിയതോടെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും വഴങ്ങി. ലോകരാജ്യങ്ങളെക്കൊണ്ട് സാധിക്കാതിരുന്ന എന്ത് വിദ്യയാണ് മോദി കാണിച്ചത് എന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇതിന് ഉത്തരവും ജനങ്ങൾ തന്നെ തരുന്നുണ്ട്. ‘ഇതാണ് മോദി മാജിക്’.
യൂറോപ്പും അമേരിക്കയും റഷ്യയ്‌ക്ക് ഉപരോധം ഏർപ്പെടുത്തുകയും അവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇന്ത്യ മാത്രം എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിന്നു. കാരണം കേന്ദ്ര സർക്കാരിനറിയാം, യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് എന്തിനേക്കാളും വലുതെന്ന്. ഒപ്പം റഷ്യയോടുള്ള ചരിത്രപരമായ ബന്ധവും ഈ തീരുമാനത്തെ സ്വാധീനിച്ചു.
ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അന്ന് മുതൽ ഇന്ത്യ ശരവേഗത്തിലാണ് നീക്കങ്ങൾ നടത്തിയത്. സ്വന്തം നാട്ടുകാരെ തിരികെ എത്തിക്കാൻ ലോകരാജ്യങ്ങൾ മടിച്ചു നിന്നപ്പോൾ ഇന്ത്യ അതിന് മുൻകൈ എടുത്തു. യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അവിടുത്തെ വിദ്യാർത്ഥികളെയും മറ്റ് ആളുകളെയും സുരക്ഷിതരാക്കി. ഇന്ത്യൻ എംബസി തന്നെയാണ് ഇവർക്ക് താമസിക്കാൻ സ്ഥലം ഒരുക്കിക്കൊടുത്തത്.
യുക്രെയ്‌നിലെ ജനങ്ങൾ പോലും ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തടസ്സം നിന്നിരുന്നു. മിസൈലുകൾക്കും ബോംബുകൾക്കുമിടയിലൂടെ ജനങ്ങളെ എങ്ങനെ രക്ഷിക്കാൻ എന്ന ചോദ്യങ്ങളാണ് ആദ്യം ഉയർന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നരേന്ദ്ര മോദിയുടെ ഫോൺ കോളുകൾക്ക് സാധിച്ചു.
റഷ്യൻ പ്രസിഡന്റ് പുടിനുമായി മൂന്ന് തവണയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുമായി രണ്ട് തവണയുമാണ് മോദി സംസാരിച്ചു. തിങ്കളാഴ്ച 50 മിനിറ്റാണ് പുടിനുമായി അദ്ദേഹം ചർച്ച നടത്തിയത്. സെലൻസ്‌കിയുമായി 35 മിനിറ്റ് സംസാരിച്ചു. ഈ ചർച്ചകളിലെല്ലാം മോദി മികച്ച മദ്ധ്യസ്ഥനായാണ് പ്രവർത്തിച്ചത്. റഷ്യയും യുക്രെയ്‌നും സമാധാന ചർച്ച നടത്തിയാൽ മാത്രമേ ഇതിനൊരു അവസാനം കാണാൻ സാധിക്കൂ എന്ന ഉപദേശം നൽകിയതും മോദിയാണ്. റഷ്യയും യുക്രെയ്‌നും നാറ്റോ സഖ്യവുമായി ഇന്ത്യയ്‌ക്ക് അടുത്ത ബന്ധമുള്ളതിനാൽ ഈ പ്രതിസന്ധി പരിഹരിക്കുന്നതിൽ നരേന്ദ്ര മോദിക്ക് നിർണായക പങ്കുണ്ട്.
ഇന്ത്യയിലെ എംബസിയിലൂടെയും കീവിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകളിലൂടെയും യുദ്ധം ആരംഭിച്ചത് മുതൽ സംഭവത്തിൽ നരേന്ദ്ര മോദി ഇടപെടണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ ഇത് വാർത്തയായപ്പോൾ മോദിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യങ്ങൾ എല്ലാ ഭാഗങ്ങളിൽ നിന്നും ഉയർന്നു. വികസ്വര രാജ്യമായ ഇന്ത്യ വിചാരിച്ചാൽ ആയുധ ശക്തിയിൽ മുന്നിൽ നിൽക്കുന്ന വികസിത രാജ്യമായ റഷ്യയെ പിന്തിരിപ്പിക്കാൻ സാധിക്കില്ല എന്ന പ്രചാരണവുമുണ്ടായി. എന്നാൽ റഷ്യ സമാധാന ചർച്ച നടത്താനും ഇന്ത്യയിലെ ആളുകളെ ഒഴിപ്പിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കാനും മോദിയുടെ ഇടപെടൽ തന്നെ വേണ്ടിവന്നു. വെടിനിർത്തൽ പ്രഖ്യാപിക്കാൻ യുക്രെയ്‌നോട് ആവശ്യപ്പെട്ടതും മോദിയാണ്. രക്ഷാപ്രവർത്തനത്തിനായി മാനുഷിക ഇടനാഴികളും യുക്രെയ്‌നിൽ ആരംഭിച്ചു. രാഷ്‌ട്രങ്ങളുടെ പരമാധികാരത്തെയും പ്രദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്നുണ്ടെന്നാണ് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ പറഞ്ഞത്.
യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യക്കാർ ഉൾപ്പെടെ യുക്രെയ്‌നിൽ താമസിക്കുന്ന വിദേശികളെ സുരക്ഷിതരാക്കേണ്ടതിന്റെ ആവശ്യകതയാണ് മോദി ലോകരാജ്യങ്ങളുമായി ചർച്ച ചെയ്തത്. യുക്രെയ്‌നിൽ നിന്നും നേരിട്ട് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ അതിർത്തി രാജ്യങ്ങളിൽ എത്തിച്ചാണ് ഇന്ത്യ രക്ഷാദൗത്യം നടത്തിയത്. ഇതിനായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്തു. ഇന്ത്യൻ വ്യോമസേനയും മറ്റ് വിമാനക്കമ്പനികളും ഒന്നിച്ച് പ്രവർത്തിച്ച് ആളുകളെ നാട്ടിൽ എത്തിച്ചു. അതിർത്തി കടന്നെത്തിയ കുട്ടികൾക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും അവരുടെ യാത്രാ ചെലവുകൾ വഹിച്ചതും കേന്ദ്ര സർക്കാർ ആണ്. ഇന്ത്യൻ പതാക ഉപയോഗിച്ചാണ് പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾ യുക്രെയ്ൻ അതിർത്തി കടന്നത്
ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകളെയും കേന്ദ്ര സർക്കാർ മറന്നില്ല. അയൽ രാജ്യങ്ങളിലെ നിരവധി പേരെയാണ് മോദി സർക്കാർ രക്ഷിച്ചത്. ഇതിന് മോദിക്ക് നന്ദിയറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധ രംഗത്ത് നിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഏതറ്റം വരേയും പോകും എന്ന് പ്രഖ്യാപിക്കുകയായിരുന്നു നരേന്ദ്രമോദി സർക്കാർ ഓപ്പറേഷൻ ഗംഗയിലൂടെ. നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും രക്ഷിക്കാൻ ഇന്ത്യൻ എംബസി എത്തും എന്ന് മുൻപ് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് പറഞ്ഞത് അക്ഷരം പ്രതി നടപ്പാക്കുകയായിരുന്നു രാജ്യം. ലോക രാഷ്‌ട്രങ്ങൾക്കിടയിൽ നിർണായകമായ സ്ഥാനമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിനൊപ്പം കരുത്തനും ജനങ്ങൾക്കിടയിൽ സ്വാധീന ശക്തിയുള്ള ഒരു പ്രധാനമന്ത്രിയും കൂടി ചേർന്നപ്പോൾ രക്ഷാദൗത്യം രാജ്യത്തിന് അനായാസമായി മാറുകയായിരുന്നു.
Comments