തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേന്ദ്രബജറ്റിന്റെ പുനർവായന മാത്രമാണ് സംസ്ഥാന ബജറ്റെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രപദ്ധതികൾ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ബജറ്റിൽ 90%വും കേന്ദ്ര വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രം കേരള വികസനത്തിന് എതിര് നിൽക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് വിചിത്രമാണ്. റോഡ് വികസനവും ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളേജുകളുടെ അഡീഷണൽ ബ്ലോക്ക് പണിയുന്നതും പൂർണ്ണമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കൊറോണ പ്രതിരോധത്തിന്റെ 90% കേന്ദ്രമാണ് വഹിക്കുന്നത്.
തൊഴിലവസരങ്ങൾ ഒന്നും സൃഷ്ടിക്കാതെ തൊഴിൽ രഹിതരെ കൂടുതൽ അവഗണിക്കുകയാണ് ബജറ്റെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രികൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും കേന്ദ്ര പദ്ധതികൾ അല്ലാതെ കേരളത്തിന്റെ വക ഒന്നുമില്ല.
പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രം കുറച്ച നികതി ഇളവ് സംസ്ഥാനം നൽകിയിരുന്നുവെങ്കിൽ വില വർദ്ധനവ് കുറയ്‌ക്കാമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങൾ വേണ്ടന്ന് വയ്‌ക്കുമ്പോൾ ഇവിടെ പഴയ വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ജിഎസ്ടി നടപ്പിലാക്കുന്നതിലെ വീഴ്ചയുടെ ഭവിഷ്യത്താണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി എതിർത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാൻ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വർദ്ധിപ്പിച്ചപ്പോൾ കേരളം കേന്ദ്ര വിരുദ്ധ പ്രസ്താവന നടത്തി നടന്നു.
വിദ്യാഭ്യാസമേഖലയിലെ പരിഷകരണങ്ങൾക്ക് പ്രതിവർഷം 1000 കോടി കേന്ദ്രം കൊടുക്കുന്നുണ്ട്. ഉൾനാടൻ ജലഗതാഗതം പദ്ധതിയുടെ ഫണ്ടും കേന്ദ്രത്തിന്റേതാണ്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്.
കടക്കെണിയിൽ നിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന് ഉറപ്പായി. വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. വില വർദ്ധന തടയാൻ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസ്‌ക് ഡാമിൽ നിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കിയ പോലത്തെ മണ്ടത്തരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments