തിരുവനന്തപുരം : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ മുന്നറിയിപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയ്‌ക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പ്രവർത്തകരിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സുധാകരൻ പറഞ്ഞു. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ വാദ്ര , കെ.സി.വേണുഗോപാൽ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവർത്തികളിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്നും സുധാകരൻ പറഞ്ഞു.
സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാ വാദ്രയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലിൽ മാത്രം കെട്ടിവെയ്‌ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ-പരാജയങ്ങളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീർത്തിപ്പെടുത്തും വിധം സമൂഹമാദ്ധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
Comments