ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറെ ഒരിടത്തുമില്ലെന്നും സർക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.
പേഴ്‌സണൽ സ്റ്റാഫ് നിയമനം സർക്കാരിനെതിരെ വലിയ വിമർശനമുയർത്തിരുന്ന സാഹചര്യത്തിലാണ് കോടതിയും വിഷയത്തിൽ വിമർശനം ഉന്നയിച്ചത്. കെഎസ്ആർടിസി പെൻഷൻ മുടങ്ങുന്നതിലെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം.
വലിയ തോതിൽ ഇന്ധനം വാങ്ങുന്നവർക്ക് പോലും പൊതുമേഖല എണ്ണ കമ്പനികൾ ഭീമമായ തുക ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആടിസി സുപ്രീംകോടതിയെ സമീപിച്ചത്. ലിറ്ററിന് ആറ് രൂപ വരെ അധികം നൽകേണ്ടി വരുന്നുണ്ടെന്നും ഇന്ധന വില നിശ്ചയിക്കാൻ ഒരു സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയെ നിയമിക്കണമെന്നുമായിരുന്നു കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടത്. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇക്കാര്യം പറഞ്ഞപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം ഉയർന്നത്. സർക്കാർ വലിയ സാമ്പത്തിക പ്രശ്‌നത്തിലാണെങ്കിൽ എന്തുകൊണ്ട് പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിക്കുന്നുവെന്ന് കോടതി ചോദിച്ചു. രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം ലോകത്തൊരിടത്തുമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സർക്കാരിന് ഇത്രയും ആസ്തിയുള്ള സ്ഥിതിക്ക് ഇന്ധന വിലയെ സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും സുപ്രീംകോടതി പരിഹസിച്ചു. ഹർജി പരിഗണിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
Comments