ഭോപ്പാൽ: മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയം നിർമ്മിക്കാനുളള നീക്കത്തെ എതിർത്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. ‘വംശഹത്യ മ്യൂസിയം’ സ്ഥാപിക്കുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ‘ദ കശ്മീർ ഫയൽസ്’ ഡയറക്ടർ വിവേക് അഗ്‌നിഹോത്രിക്ക് ഭൂമി വാഗ്ദാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ദിഗ്വിജയ സിംഗ് എതിർപ്പുമായി രംഗത്തെത്തിയത്.
കശ്മീരി പണ്ഡിറ്റുകളുടെ വേദനയും കഷ്ടപ്പാടുകളും പഠിക്കാൻ ‘കശ്മീർ ഫയൽസ്’ ലോകത്തെ സഹായിച്ചെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. വെള്ളിയാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും വിവേക് അഗ്‌നിഹോത്രിയും സംസ്ഥാനത്ത് ഒരു മ്യൂസിയവും ആർട്ട് സെന്ററും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഗ്‌നിഹോത്രിക്കും ഭോപ്പാലിൽ സ്ഥിരതാമസമാക്കിയ കശ്മീരി പണ്ഡിറ്റ് സമൂഹത്തിലെ ഏതാനും അംഗങ്ങൾക്കുമൊപ്പം ചൗഹാൻ വെള്ളിയാഴ്ച തൈകളും നട്ടുപിടിപ്പിച്ചിരുന്നു.
ഭോപ്പാലിൽ വംശഹത്യ മ്യൂസിയം സ്ഥാപിക്കുന്നതിന് താൻ പൂർണ്ണമായും എതിരാണെന്ന് ദിഗ്വിജയ സിംഗ് വ്യക്തമാക്കി. ഭോപ്പാലിലെ സാമുദായിക സൗഹാർദം തകർക്കാൻ അനുവദിക്കില്ല. താൻ അതിനെ എതിർക്കുന്നു,”രാജ്യസഭാ എംപിയായ സിംഗ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായുള്ള കൂടിക്കാഴ്ചയിൽ വിവേക് അഗ്‌നിഹോത്രി മ്യൂസിയത്തെക്കുറിച്ച് സംസാരിക്കുകയും അത് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
‘സംവിധാകന്റെ അഭ്യർഥന മാനിച്ച് മുഖ്യമന്ത്രി ഭൂമിയും ലോജിസ്റ്റിക് പിന്തുണയും നൽകിയതായി അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു. തന്റെ ഫൗണ്ടേഷനിൽ നിന്നും ജനങ്ങളുടെ സംഭാവനകളിൽ നിന്നും പദ്ധതിക്ക് പൂർണമായും ധനസഹായം നൽകുമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. മധ്യപ്രദേശിൽ കശ്മീർ ഫയൽസ് നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ ബോക്സ് ഓഫീസിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ വീടുവിട്ട് ജീവിക്കാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടെ വേദനാജനകവും ഹൃദയഭേദകവുമായ കഥകളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകമെമ്പാടുനിന്നും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.
Comments