ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി. കേസ് നൽകിയ പ്രവർത്തകന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ആർ.എസ്.എസിനു വേണ്ടി അന്നത്തെ പ്രാന്തകാര്യവാഹായിരുന്ന ഗോപാലൻ കുട്ടി മാസ്റ്ററായിരുന്നു പരാതി നൽകിയത്.
പ്രവർത്തകനായ ഒരാൾക്ക് നേരിട്ട് മാന നഷ്ടമുണ്ടായെങ്കിൽ മാത്രമേ കേസ് കൊടുക്കാൻ കഴിയൂ എന്നായിരുന്നു മാതൃഭൂമിയുടെ വാദം. എന്നാൽ ആർ.എസ്.എസ് നിർവ്വചിക്കപ്പെട്ടിട്ടുള്ള, തിരിച്ചറിയപ്പെടുന്ന സംഘടനയാണെന്നും സംഘടനക്കെതിരെ അപകീർത്തികരമായ പരാമർശം ഉണ്ടെങ്കിൽ സംഘടനയുടെ പ്രവർത്തകരിൽ ആർക്കു വേണമെങ്കിലും കേസ് നൽകാമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.ജസ്റ്റിസ് സോഫി തോമസായിരുന്നു വിധി പറഞ്ഞത്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.
ആർ.എസ്.എസിന്റെ സല്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.ആർ.എസ്.എസ് ഭീകര സംഘടനയാണെന്നായിരുന്നു മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശം. എറണാകുളം എ.സി.ജെ.എം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് മാതൃഭൂമി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരിയും ജസ്റ്റിസ് അനിരുദ്ധ ബോസുമാണ് വിധി പറഞ്ഞത്.
Comments