ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങൾ പരിഗണിച്ചതിനു ശേഷം മാത്രമേ കേന്ദ്രസർക്കാർ അനുമതി നൽകുകയുള്ളൂവെന്ന് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയ്‌ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയ്‌ക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണ്.പദ്ധതിയുടെ അലൈൻമെന്റ്,വേണ്ടി വരുന്ന റെയിൽവേ സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ,ബാധിക്കുന്ന റെയിൽവേയുടെ വസ്തുവകകൾ, എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേരളറെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
1000 കോടി രൂപയ്‌ക്ക് മുകളിലുള്ള എല്ലാ പദ്ധതികൾക്കും സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.33700 കോടി രൂപ വായ്പാ ബാധ്യത എന്ന വാദവും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതി സംബന്ധിച്ച് നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയം ആണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഈ പദ്ധതിയിൽ ഒട്ടും തിടുക്കം കാട്ടരുത്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയ്‌ക്ക് 65,000 കോടി രൂപയാണ് ചെലവ് വരികയെന്ന സംസ്ഥാന സർക്കാറിന്റെ വാദത്തെയും കേന്ദ്രമന്ത്രി തള്ളി.റെയിൽവേയുടെ കണക്ക് പ്രകാരം പദ്ധതിച്ചെലവ് ഒരു ലക്ഷം കോടി രൂപ കടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.രാജ്യസഭയിലാണ് അദ്ദേഹം കെ റെയിൽ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്.
Comments