ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്.
പുൽവാമയിലെ പോലീസ് കോൺസ്റ്റബിൾ തവ്‌സീഫ് അഹമ്മദ് മിർ, ബാരാമുള്ളയിലെ പോലീസ് കോൺസ്റ്റബിൾ ഷാഹിദ് ഹൂസൈൻ റാത്തർ, ശ്രീനഗറിലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗലാം ഹസ്സൻ പറേയ്, അവന്തിപോറയിൽ അദ്ധ്യാപകനായ അർഷിദ് അഹമ്മദ് ദാസ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും കുപ്‌വാര സ്വദേശിയുമായ ഷറഫത്ത് എ ഖാൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ജമാഅത്ത് ഇസ്ലാമി, ദുഖ്തരാൻ-ഇ-മില്ലത്ത് എന്നീ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഭീകരവാദികൾക്ക് അഭയം നൽകുക, ഹവാല ഇടപാടുകൾ നടത്തുക, സുരക്ഷാ സേനയുടെ നീക്കം ഭീകരരെ അറിയിക്കുക എന്നീ ദൗത്യങ്ങളായിരുന്നു ഇവരിൽ നിക്ഷിപ്തമായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
2020 ജൂലൈ 30നാണ് സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ജമ്മു കശ്മീർ പോലീസ് നിയമിച്ചത്. സംഘത്തെ നിയമിച്ചതിന് ശേഷം 25ഓളം സർക്കാർ ജീവനക്കാർക്ക് ഭീകരബന്ധമുള്ളതായി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഞ്ച് പേർ കൂടി പിടിയിലായത്.
Comments