തിരുവനന്തപുരം : കേരളത്തിന്റെ നിയമസഭ തല്ലി തകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ വ്യക്തിയാണ് ശിവൻകുട്ടി. മുരളീധരനെ അപമാനിക്കാൻ ശിവൻകുട്ടിയ്‌ക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്‌ക്ക് കാരണം. ശിവൻകുട്ടിയുടെ ഇനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസർത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
യുക്രെയ്‌നിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് മുരളീധരനായിരുന്നു. കൊറോണ കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സർക്കാരിലെ മന്ത്രിമാർ മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments