ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുടെ ആഘോഷമായ രാമനവമി ഉൾപ്പെടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. ഹനുമാൻ ചാലിസയുൾപ്പെടെ പഠിക്കാനും പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്നും നിർദ്ദേശമുണ്ട്.
മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽ നാഥ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാമനവമിയുടെ ഭാഗമായി ഏപ്രിൽ 10 മുതൽ 16 വരെ ഹിന്ദുക്കൾക്ക് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കമൽനാഥ് പ്രവർത്തകർക്കായി പുറത്തിറക്കിയ കത്തിൽ പറയുന്നു. ഇതിന് പുറമേ ഹനുമാൻ ജയന്തി ദിനത്തിൽ പ്രവർത്തകർ ഹനുമാൻ ചാലിസയും, സുന്ദരകാണ്ഡവും വായിക്കണമെന്നും കമൽനാഥ് വ്യക്തമാക്കുന്നു.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ശക്തമായ സ്വാധീനം ഉള്ള പഞ്ചാബ് പോലും കോൺഗ്രസിന് നഷ്ടപ്പെടുത്തേണ്ടിവന്നു. ഇതെല്ലാം മദ്ധ്യപ്രദേശിലും ആവർത്തിക്കുമെന്ന ഭയമാണ് കോൺഗ്രസിന് ഇപ്പോൾ. ന്യൂനപക്ഷ പ്രീണനത്തിന് കൂടുതൽ പ്രധാന്യം നൽകിയത് തിരിച്ചടിയായെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് ഇപ്പോൾ.
അതേസമയം കോൺഗ്രസിന്റെ ഈ പുതിയ തന്ത്രം ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന് ബിജെപി പറഞ്ഞു. രാമഭഗവാൻ വെറും ഭാവനയാണെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. ഇപ്പോഴുള്ള ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി വ്യക്തമാക്കി.
Comments