ബെംഗളൂരു: കർണാടകയിലെ ഹിജാബ് അനുകൂല പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പ്രശംസിക്കുന്ന അൽ ഖ്വായ്ദ തലവന്റെ വീഡിയോയിൽ അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി.
പെൺകുട്ടിയെ അഭിനന്ദിച്ച അൽ ഖ്വായ്ദ ഭീകരൻ അയ്മൻ അൽ സവാഹിരിയ്‌ക്ക് ഇന്ത്യയിൽ എതെങ്കിലും തരത്തിൽ ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. നമ്മുടെ രാജ്യത്ത് അൽ ഖ്വായ്ദയുടെ സാന്നിധ്യമില്ല. എന്നിരുന്നാലും നമ്മുടെ രാജ്യത്തെ അവരുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
രാജ്യത്ത് നിന്ന് ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യാന്വേഷണ വിഭാഗവും കർണാടക ആഭ്യന്തര വകുപ്പിന് കീഴിലെ അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.
പോലീസിനും ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആഴത്തിലുളള അന്വേഷണം നടത്താനാണ് നിർദ്ദേശിച്ചിട്ടുളളതെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മുസ്‌കാൻ ഖാനെ പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തുവിട്ടത്.
ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ശ്രേഷ്ഠയായ പെൺകുട്ടിയെന്നാണ് സവാഹിരി മുസ്‌കാൻ ഖാനെ വിശേഷിപ്പിച്ചത്. അതേസമയം സവാഹിരിയുടെ വീഡിയോ തളളി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
Comments