ന്യൂഡൽഹി: 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനുമായ അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. പാകിസ്താനിലെ പഞ്ചാബ് ബഹവൽപൂർ നിവാസിയായ അമ്മാർ ആൽവി ജെയ്ഷെ മുഹമ്മദിന്റെ മുതിർന്ന നേതാവാണ്, കൂടാതെ പുൽവാമ ആക്രമത്തിൽ ഉൾപ്പെട്ടയാളുമാണ്.
ജെയ്ഷെ മുഹമ്മദിനു വേണ്ടി ഇന്ത്യാ വിരുദ്ധ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയാളാണ് അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീർ. ഇയാൾ പാകിസ്ഥാൻ പൗരന്മാരിൽ നിന്ന് ജെയ്ഷെയ്‌ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ട് കശ്മീരിൽ ഭീകരപ്രവർത്തനത്തിന് വിനിയോഗിക്കുകയും ചെയ്തു. അഫ്ഗാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിലും ജമ്മു കശ്മീരിൽ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും അൽവിക്ക് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അമ്മാർ ആൽവി, സഹോദരങ്ങളായ മൗലാന മസൂദ് അസ്ഹർ, അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കെതിരെ 2020 ഓഗസ്റ്റിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ ബന്ധു ഉമർ ഫാറൂഖും മറ്റ് 15 പേരും പുൽവാമ ആക്രമണത്തിൽ പങ്കാളിയാണ്.
പുൽവാമ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നിന്ന് ഫോണിലൂടെ ഉമർ ഫാറൂഖിന് നിരന്തരം മാർഗനിർദേശം നൽകിയത് അമ്മാർ അൽവിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അൽവിയെ യുഎപിഎ പ്രകാരം ഭീകരനായി പ്രഖ്യാപിക്കുന്നത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറും സഹോദരങ്ങളായ അബ്ദുൾ റൂഫ് അസ്ഗർ അൽവിയും അമ്മാർ അൽവിയുമാണ് പുൽവാമ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതും ആക്രമണത്തിന് മുമ്പും ശേഷവും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ജെയ്ഷെ ഭീകരർക്ക് വഴികാട്ടിയതും.
Comments