കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിൽ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കൊച്ചിയിലെ വിചാരണ കോടതിയിൽ ഹർജി നൽകി.
കേസിനെ സ്വാധീനിക്കാൻ ഒരു തരത്തിലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ദിലീപിന് ഹൈക്കോടതി ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണ കോടതിയെ സമീപിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ കേസന്വേഷണം പുരോഗമിക്കവെ വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ദിലീപിന്‌റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ സംഭവിച്ചുവെന്ന് ആരോപിച്ചാണ് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും ആരോപണമുണ്ട്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിസ്താരം ഇനിയും ശേഷിക്കുന്നതിനാൽ ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിലടക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങൾ ചോർന്നുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് എഡിജിപിയോട് വിചാരണ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ തൃപ്തികരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
Comments