ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മ്യൂസിയത്തിലേയ്‌ക്കുള്ള ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. മുൻ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള സമ്പന്നമായ തിരിഞ്ഞുനോട്ടമായിരിക്കും ഈ മ്യൂസിയം. ഡൽഹി തീൻ മൂർത്തി ഭവനിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
തീൻ മൂർത്തി ഭവനിൽ 10,491 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവനകൾ ഓർമ്മിപ്പിക്കുന്നതാണ് മ്യൂസിയത്തിന്റെ ആദ്യ ബ്ലോക്ക്. 43 ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങൾ, നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവും, വെർച്വൽ റിയാലിറ്റി, ഒഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായവും മ്യൂസിയത്തിൽ ലഭ്യമാകും.
രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥ തുടങ്ങിയവയാണ് മ്യൂസിയത്തിലുള്ളത്. പ്രധാനമന്ത്രി സംഗ്രഹാലയയിലൂടെ മുൻപ് രാജ്യത്തെ നയിച്ചവരുടെ ഓർമകളും സംഭാവനകളും അടുത്ത തലമുറകൾക്കായി ഒരു കുടക്കീഴിൽ കൊണ്ട് വരുകയാണ്. വിവിധ ബ്ലോക്കുകളിലായി പണിപൂർത്തിയാക്കുന്ന പ്രദർശനാലയം ഇന്ത്യാ ചരിത്രവും ലോകരാഷ്‌ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യയ്‌ക്കും ഭരണാധികാരികൾക്കുമുണ്ടായിരുന്ന ബന്ധവും തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പ്രദർശനാലയത്തിന്റെ ആദ്യ ബ്ലോക്കിലാണ് നെഹ്റുവിന്റെ ഉപഹാരങ്ങളുടെ ശേഖരം പ്രദർശിപ്പിക്കുക.
1964ൽ അധികാരമേറ്റയുടൻ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തന്റെ കുടുംബത്തിനായി വാങ്ങിയ ഫിയറ്റ് കാറും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള ഡിജിറ്റൽ ഫീച്ചറും മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രദർശന ശാല നിർമ്മിക്കാനായി ഒരു മരം പോലും മുറിയ്‌ക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നത് പരിസ്ഥിതി രക്ഷയുടെ ഉദാഹരണമായി.
Comments