ലക്‌നൗ : ദളിത് ഹിന്ദുക്കളെ കൂട്ടത്തോടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്ത് യുപി പോലീസ്. രണ്ട് മിഷണറിമാരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ സ്വദേശി കേശവ് സിംഗ് ജൻവാൾ, പഞ്ചാബ് സ്വദേശി ഓംകാർ എന്നിവരാണ് അറസ്റ്റിലായത്. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ഓർഡിനൻസ് പാസാക്കിയതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് മതപരിവർത്തനവുമായി ബന്ധപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്.
ഗോരഖ്പൂരിലെ പിപ്രായിച്ച് ഗ്രാമത്തിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ദളിത് ഹിന്ദുക്കളെ ലക്ഷ്യംവച്ചായിരുന്നു ഇവരുടെ പ്രവർത്തനം. സൗജന്യ വിദ്യാഭ്യാസം, ജോലി, ചികിത്സ എന്നിവ വാഗ്ദാനം ചെയ്താണ് മതപരിവർത്തനത്തിന് ശ്രമം നടത്തിയത്. സംഭവത്തിൽ പ്രദേശവാസികളിൽ ചിലർ പോലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി ഇവരെ പിടികൂടിയത്.
ഹിന്ദുക്കളായിരുന്ന ഓം പ്രകാശും കേശവ് സിംഗും രണ്ട് വർഷം മുൻപാണ് ക്രിസ്ത്യൻ മതം സ്വീകരിച്ചത്. ഇവർ പഠാൻകോട്ടിലെ കാർമൽ ബൈബിൾ കോളേജിൽ ഒരു സർട്ടിഫിക്കേറ്റ് കോഴ്‌സിന് ചേർന്നിരുന്നു. ഇതിനിടെയായിരുന്നു മത പരിവർത്തനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 25 പേരെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റിയതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Comments