കോഴിക്കോട് : കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ജോയ്സനയെ ചൊവ്വാഴ്ച ഹാജരാക്കാൻ പോലീസിന് നിർദ്ദേശം. ഹൈക്കോടതിയാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. ജോയ്സന മേരി ജോസഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സി ഐ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന പരാതികൾ ഉയർന്നതോടെ വിവാഹം വിവാദമായി. മകൾ ചതിക്കപ്പെട്ടതാണെന്നും, സി ബി ഐ യോ, എൻ ഐ എ യോ പോലുള്ള കേന്ദ്ര ഏജൻസികൾ ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് ജോയ്സനയുടെ പിതാവിന്റെ ആവശ്യം.
കഴിഞ്ഞ ആഴ്ചയായിരുന്നു ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം. വിദേശത്ത് ജോലിചെയ്തിരുന്ന ജോയ്സ്ന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് നാട്ടിൽ എത്തിയത്. എന്നാൽ ചടങ്ങിന് ദിവസങ്ങൾക്ക് മുൻപ് ജോയ്സ്നയെ കാണാതെ ആകുകയായിരുന്നു. പിന്നീടാണ് ഷെജിനെ വിവാഹം ചെയ്ത വിവരം ആളുകൾ അറിയുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ജോയ്സ്ന വീട്ടിൽ വരുകയോ വീട്ടുകാരെ കാണുകയോ ചെയ്തിട്ടില്ല. മകളെക്കുറിച്ച് യാതൊരു വിവരവും അറിയാതെ ആയതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
Comments