തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേയ്‌ക്ക് ക്ഷണിച്ചതിന് മറുപടിയുമായി എം.കെ മുനീർ എം.എൽ.എ. വിളിച്ചാൽ ഉടൻ ഓടിപ്പോകാൻ നിൽക്കുകയല്ല മുസ്ലീം ലീഗെന്നും, അഭിമാനബോധമുള്ള പാർട്ടിയാണ് ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി. കാലങ്ങളായി മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയാണ് ലീഗ്. അതിൽ നിന്ന് ചാടിപ്പോകാനുള്ള കാരണം എന്താണുള്ളതെന്നും മുനീർ ചോദിച്ചു.
ലീഗിന് ഇടത് മുന്നണിയുടെ കൂടെ പോകേണ്ട ഒരു ആവശ്യവുമില്ല. ഞങ്ങൾ സിപിഐയോട് ചോദിക്കുന്നത് നിങ്ങൾ വരുന്നുണ്ടോ എന്നാണ്. ഇതിനെ ചൊല്ലി ഒരു ഭാഗത്ത് എല്ലാ ആക്രമണവും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മുനീർ കൂട്ടിച്ചേർത്തു.
അതേസമയം, സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണെന്ന് എം.കെ മുനീർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ സംവാദത്തിന് വിളിക്കാത്തത് ശരിയല്ലെന്നും, ഇതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും മുനീർ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെയാണ് വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മാർക്‌സിസ്റ്റ് പാർട്ടിയ്‌ക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. പിണറായി വിജയന്റെ ധാർഷ്ട്യത്തെ മറ്റുള്ളവർ ഭയക്കുന്നു. ഇരകളോട് സംസാരിക്കാൻ പോലും ആരും മുൻകൈ എടുക്കുന്നില്ല. ഇങ്ങനെയാണെങ്കിൽ എല്ലാവരും ബൃന്ദ കാരാട്ടാകും. കെ-റെയിലിന് എതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. പദ്ധതി സർക്കാരിന് ഉപേക്ഷിക്കേണ്ടി വരുമെന്നും മുനീർ പറഞ്ഞു.
Comments