പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകത്തിൽ സിപിഎമ്മിനുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കേസിൽ അറസ്റ്റിലായ പ്രതികളുടെ മുൻകാല രാഷ്‌ട്രീയ ബന്ധം പരിശോധിക്കുകയാണെങ്കിൽ, ഇവരിൽ പലർക്കും സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്. എസ്ഡിപിഐ നടത്തുന്ന ആക്രമണങ്ങൾക്ക് വെള്ളപൂശുന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സി.കൃഷ്ണകുമാർ ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറാണോ എന്ന് സി.കൃഷ്ണകുമാർ ചോദിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണം. മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണ്. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും സി.കൃഷ്ണകുമാർ പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നും നിക്പക്ഷമായ നടപടിയുണ്ടായാൽ മാത്രമേ സർവ്വകകക്ഷി യോഗത്തിൽ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജിത്ത് കൊല്ലപ്പെട്ടതിന് ശേഷം അതിനെ അപലപിക്കാനോ, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനോ അവിടുത്തെ സിപിഎമ്മിന്റെ നേതാവ് കൂടിയായ എംഎൽഎ എ പ്രഭാകരൻ തയ്യാറായില്ല. അതുപോലെ തന്നെ, കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞത്. പക്ഷേ, ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിലും, പ്രതികളെ സംരക്ഷിച്ചതിലും അദ്ദേഹം മൗനം പാലിക്കുന്നു. ആരാധനാലങ്ങൾ കേന്ദ്രീകരിച്ച് മതതീവ്രവാദികൾക്ക് സൗകര്യങ്ങൾ ചെയ്ത് നൽകുന്നത് അംഗീകരിക്കാനാവില്ല. ഭീകരവാദികളും വോട്ടിന് വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ, ഒരു ശക്തമായ നിലപാട് എടുക്കുക എന്നത് മാത്രമാണ് ഇത്തരം സംഭവങ്ങൾക്കുള്ള പോംവഴിയെന്നും ബിജെപി നേതാവ് കെഎം ഹരിദാസ് പറഞ്ഞു. ഒരേ അച്ചിൽ വാർത്തെടുത്ത വാക്കുകളാണ് ഇവിടുത്തെ സിപിഎം നേതാവിന്റെയും എസ്ഡിപിഐ നേതാവിന്റെയും വായിൽ നിന്നും വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments