ശ്രീനഗർ: ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരി മുതൽ കശ്മീർ വരെ ഒറ്റ റോഡ് കൊണ്ട് ബന്ധിപ്പിക്കും. കന്യാകുമാരിയിലെ ദേവി വൈഷ്ണോദേവിയെ ഒറ്റപാതയിലൂടെ കണ്ടുമുട്ടുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കശ്മീരിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിൽ എത്തുന്നത്.
സ്ബകാ സാത്ത്, സബ്കാ വികാസ് എന്നിവയുടെ ഉദാഹരണമാണ് കശ്മീർ വികസനം. കശ്മീർ വികസനത്തിന് പുതിയ ഉത്തേജനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കശ്മീരിൽ വിനോദസഞ്ചാരം തഴച്ചു വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ, ജമ്മു കശ്മീരിന്റെ വികസനത്തിനായി ആരംഭിച്ച ഫയൽ സംസ്ഥാനത്ത് എത്താൻ 2-3 മാസമെടുത്തിരുന്നു. എന്നാൽ ഇന്ന് അത് മൂന്നാഴ്ചയ്ക്കുള്ളിൽ ഇവിടെയെത്തും. കശ്മീർ വികസനത്തിന്റെ പുതിയ കഥയെഴുതുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ ജനാധിപത്യം താഴേത്തട്ട് വരെ എത്തി എന്നതിൽ അഭിമാനിക്കാം. വികസനത്തിന്റെ സന്ദേശവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്നും ജമ്മു കശ്മീരിലെ വികസനത്തിന് വേഗം നൽകുന്നതിനായിട്ടാണ് 20,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments