കാബൂൾ : അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബാൽക്ക് പ്രവിശ്യയിലെ മസർ- ഇ- ഷാരിഫിലാണ് ഇരട്ട സ്‌ഫോടനങ്ങൾ ഉണ്ടായത്. ഭീകരാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും, 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വൈകീട്ടോടെയായിരുന്നു നഗരത്തിൽ സ്‌ഫോടനങ്ങൾ ഉണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു സ്‌ഫോടനം. വാഹനത്തിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും പ്രദേശവാസികൾ ആണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്താനിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ നടത്തുന്നത്. ഇതേ തുടർന്ന് മസർ- ഇ- ഷാരിഫിലെ ഷിയാ വിശ്വാസികളെ അധികൃതർ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം ആരംഭിച്ചതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്തെ ഷിയാ മസ്ജിദിന് നേരെയും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ഉണ്ടായിരുന്നു.















