കൊച്ചി: താരസംഘടനയായ അമ്മയുടെ നിർണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന്. നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി ഉയരുകയും കേസന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ നടനെതിരെ നടപടി ആലോചിക്കാനാണ് യോഗം ചേരുന്നത്. കൊച്ചിയിലാണ് യോഗം നടക്കുക.
ബലാത്സംഗ പരാതിയിൽ നടനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശ്വേതമേനോൻ ചെയർപേഴ്‌സണായുള്ള ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നടന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം റദ്ദാക്കണമെന്നാണ് ആവശ്യം. മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻ കുട്ടി, ഇടവേള ബാബു എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ.
സംഘടന ചട്ടപ്രകാരമുള്ള നടപടി വിജയ് ബാബുവിനെതിരെ സ്വീകരിച്ചേക്കുമെന്നാണ് സൂചന. അച്ചടക്ക നടപടി സംബന്ധിച്ച് സംഘടന നിയമോപദേശവും സ്വീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പോലീസ് ഊർജിത ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് താരസംഘടനയും കർശന നിലപാട് സ്വീകരിക്കുന്നത്.
Comments