ന്യൂഡൽഹി: ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ വീട്ടിൽ നിന്നും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബഗ്ഗയെ തട്ടിക്കൊണ്ടു പോയെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞത്.
ഇന്ന് രാവിലെ 8.30ഓടെയാണ് 50ഓളം പോലീസുകാരുടെ സംഘം ബഗ്ഗയുടെ വീട്ടിൽ അതിക്രമിച്ച് കയറി കസ്റ്റഡിയിലെടുത്തത്. അരവിന്ദ് കെജ്രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തിരുന്നു അതേസമയം അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് തങ്ങളെ അറിയിക്കുകയോ വിവരം കൈമാറുകയോ ചെയ്തില്ലെന്ന് ഡൽഹി പോലീസും വ്യക്തമാക്കി.
ബഗ്ഗയെ തലപ്പാവ് ധരിക്കാൻ പോലും പോലീസ് അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു മുറിയിൽ കൊണ്ടു പോയി മുഖത്തടിച്ചുവെന്ന് ബഗ്ഗയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാൻ കെജ്രിവാൾ പഞ്ചാബ് പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
Comments