ന്യൂഡൽഹി : ജഹാംഗീർപുരിയിലെ സംഘർഷം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയതല്ലെന്ന് വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചത് എന്നാൽ ഇതിൽ അനാവശ്യമായി വർഗീയത കലർത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കോർപ്പറേഷൻ പറഞ്ഞു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് മുൻസിപ്പൽ കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 20 നും അതിന് മുൻപ് നടന്ന ഒഴിപ്പിക്കൽ നടപടികളിൽ വീടുകളോ കടകളോ പൊളിച്ച് നീക്കിയിട്ടില്ല. അനധികൃത താത്ക്കാലിക നിർമ്മാണങ്ങളും പൊതുവഴിയിലെ അനധികൃത വസ്തുക്കളും മാത്രമാണ് നീക്കം ചെയ്തത്. ഇത്തരം നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ മുൻകൂട്ടി നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ കോർപ്പറേഷൻ വ്യക്തമാക്കി. തെരുവുകളിൽ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവുകൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോടതി ഉത്തരവിന് പിന്നാലെ ജഹാംഗീർപുരിയിലെ പൊളിച്ചുനീക്കൽ നിർത്തിവെച്ചിരുന്നു. അതിന് ശേഷം, പൊളിച്ചുനീക്കിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അത് കോടതിയലക്ഷ്യ നടപടിയല്ലെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
Comments