ന്യൂഡൽഹി : രാജ്യത്തെ ഗോതമ്പ് വില വർദ്ധനവ് പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. മറ്റ് രാജ്യങ്ങളിലേക്കുള്ള ഗോതമ്പിന്റെ കയറ്റുമതിയ്‌ക്ക് വിലക്കേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര വിപണയിൽ ഗോതമ്പിന്റെ വില വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കയറ്റുമതി നിർത്തലാക്കി വില വർദ്ധനവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതേസമയം ഗോതമ്പിന്റെ ആവശ്യം നേരിടുന്ന രാജ്യങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ധാന്യം കയറ്റി അയക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ നിരവധി രാജ്യങ്ങൾ ആണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് വാങ്ങുന്നത്. റഷ്യ- യുക്രെയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗോതമ്പ് കിട്ടാതെ വന്നതോടെ ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്ന് ഇവർക്കും ഗോതമ്പ് നൽകാൻ ആരംഭിച്ചത് ആഭ്യന്തര വിപണിയിൽ ധാന്യത്തിന്റെ ലഭ്യതയിൽ കുറവ് വരുത്തി. ഇതാണ് വില വർദ്ധനവിന് കാരണമായത് എന്നാണ് വിലയിരുത്തൽ. ആഗോള ആവശ്യം വർദ്ധിച്ചതിനെ തുടർന്ന് 2021-22 സാമ്പത്തിക വർഷം മാത്രം ഏഴ് മില്യൺ ടൺ ഗോതമ്പാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇതിൽ 50 ശതമാനത്തോളം കയറ്റി അയച്ചത് ബംഗ്ലാദേശിലേക്കാണ്.
കഴിഞ്ഞ വർഷം 1,30,000 ടൺ ഗോതമ്പാണ് രാജ്യം കയറ്റുമതി ചെയ്തത്. ഈ സാമ്പത്തിക വർഷം ഇത് 9,63,000 ടണ്ണായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ കയറ്റുമതി 10 മില്യൺ ടണ്ണാക്കി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഗോതമ്പ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ പ്രതിനിധികളെ അയച്ചിട്ടുണ്ട്.
അതേസമയം ഉള്ളി വിത്തുകളുടെ കയറ്റുമതിയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ ഇളവ് നൽകിയിട്ടുണ്ട്. നേരത്തെ ഉള്ളി വിത്തുകൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ ഉത്പന്നങ്ങളുടെ പട്ടികയിൽ ആയിരുന്നു കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരുന്നത്. ഇത് നിയന്ത്രണങ്ങളോടെ കയറ്റുമതി ചെയ്യാവുന്ന ഉത്പന്നങ്ങളുടെ പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്.
Comments