രാംപൂർ: തന്റെ നാശത്തിന് സ്വന്തം ആളുകളാണ് സംഭാവന നൽകിയതെന്ന് മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിരവധി കേസുകളിൽ പ്രതിയായ അസംഖാൻ കഴിഞ്ഞ രണ്ടരവർഷത്തോളമായി ജയിലിൽ കഴിയുകയാണ്.
ഇപ്പോൾ ബിജെപിയോ ബിഎസ്പിയോ കോൺഗ്രസോ എനിക്ക് ചോദ്യമല്ല.എന്റെ നാശത്തിന് സ്വന്തം ആളുകളാണ് സംഭാവന നൽകിയത്. അവർക്ക് നല്ല ബോധം ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ചപ്പോൾ ഞാൻ മരിച്ചില്ല. ആശുപത്രിയിലെ വാർഡിൽ ഞാൻ മാത്രമായിരുന്നു അവശേഷിച്ചത്. എല്ലാ ശരീരങ്ങളും എന്റെ മുന്നിലൂടെ പോയി എന്റെ പ്രിയപ്പെട്ടവർ കഠിനമായി പരിശ്രമിച്ചതിന് ശേഷമാണ് ഞാൻ ജീവനോടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്പി നേതാവിനെതിരെ ആകെ 88 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അടുത്തിടെ ചെയർമാനായ മൂന്ന് സ്‌കൂളുകളുടെ അംഗീകാരത്തിനായി വ്യാജ കെട്ടിട രേഖ സമർപ്പിച്ചെന്ന കുറ്റത്തിന് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്പി എംഎൽഎയ്‌ക്കെതിരെ ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 467 (വിലയേറിയ സെക്യൂരിറ്റി, വിൽപ്പത്രം മുതലായവ തട്ടിയെടുക്കാൻ വ്യാജരേഖയുണ്ടാക്കുക), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്‌ക്കൽ), 471 (ഏതെങ്കിലും രേഖകൾ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡ് വ്യാജമായി ഉപയോഗിക്കുന്നവർ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Comments