കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ വീണ്ടും ഹർജി. കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനുമാണ് നീക്കമെന്ന് ആക്രമിക്കപ്പെട്ട നടി ഹർജിയിൽ പറയുന്നു.
കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ട്. വളരെ പെട്ടെന്ന് കേസ് അവസാനിപ്പിച്ച് കുറ്റപത്രം നൽകാനാണ് ശ്രമം. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. തനിക്ക് നീതി നിഷേധിക്കപ്പെടുമോയെന്ന് സംശയിക്കുന്നു. കേസിൽ പ്രധാനപ്പെട്ട പല നടപടികളും പൂർത്തിയാകാതെ അവസാനിപ്പിക്കുന്നത് കേസന്വേഷണം അട്ടിമിറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഹർജിയുടെ ഉള്ളടക്കം..
കീഴ്‌ക്കോടതി ജഡ്ജിക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്ന് സംശയിക്കുന്നതായും നടി ഹർജിയിൽ ആരോപിച്ചു. ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ ഉത്തരവാദിത്വം കോടതിക്കാണ്. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധബന്ധമുണ്ട്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയില്ല. ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടു. അഭിഭാഷകന്റെ രാഷ്‌ട്രീയ ബന്ധമാണ് ഇതിന് കാരണം.
മെമ്മറികാർഡ് പരിശോധനയ്‌ക്ക് അയക്കാനും നടപടിയെടുത്തില്ല. കേസ് അട്ടമിറിക്കാൻ ദിലീപിന്റെ അഭിഭാഷകർ കൂട്ടുനിന്നുവെന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. മൊബൈൽ ഫോൺ മുംബൈയിലേക്ക് കൊണ്ടുപോയ നാല് അഭിഭാഷകരുടെ പേരുൾപ്പെടെ കോടതിയിൽ സമർപ്പിച്ചതാണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് കോടതിയെ അറിയിച്ചതിന് ശേഷം അതിൽ നിന്നും പിൻവാങ്ങി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തിടുക്കമിടുന്നത് ചില ഇടപെടലുകളുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഹർജിയിൽ പറയുന്നു.
നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ആരോപണ വിധേയരായ അഭിഭാഷകരെ ഉൾപ്പെടെ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി വരുന്ന ദിവസം ഹൈക്കോടതി പരിഗണിക്കും.
Comments