ടോക്കിയോ : രണ്ട് ദിവസത്തെ ടോക്കിയോ സന്ദർശനത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുളള ബന്ധം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനും സ്ഥിരതയ്‌ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യ-ജപ്പാൻ പങ്കാളിത്തം 70 വർഷങ്ങൾ പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധത്തെക്കുറിച്ചു ജപ്പാനിലെ പ്രമുഖ പത്രത്തിലെ എഡിറ്റോറിയൽ പേജിൽ മോദിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഇന്ത്യ-ജപ്പാൻ: സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും പങ്കാളിത്തം” എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര കൈമാറ്റം മുതൽ പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം വരെയുളള കാര്യങ്ങളിൽ ഇന്ത്യ-ജപ്പാൻ ബന്ധം അതിവേഗം വളരുകയാണ്. സൈബർ, ബഹിരാകാശ, അണ്ടർവാട്ടർ ഡൊമെയ്നുകൾ എന്നിവയിൽ ഇരുരാജ്യങ്ങളും കൂടുതൽ പങ്കാളിത്തം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, സുസ്ഥിരവും സുരക്ഷിതവുമായ ഒരു പ്രദേശത്തിന്റെ പ്രധാന സ്തംഭങ്ങളാകാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും. അതുകൊണ്ടാണ് തങ്ങളുടെ പങ്കാളിത്തം വിശാലമായ മേഖലകളിലേക്ക് വ്യാപിക്കുന്നത്. വിവിധ മേഖലകളിലെ ഇന്ത്യയുടെയും ജപ്പാന്റെയും ഒന്നിച്ചുള്ള പ്രവർത്തനം വലിയ നേട്ടങ്ങൾ കൈവരിക്കാൻ കാരണമാകും എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ജപ്പാൻ ബന്ധം കൊറോണാനന്തര ലോകത്തിന് നിർണായകമാണ്. ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള രാജ്യങ്ങളാണ് രണ്ടും എന്നും മോദി കൂട്ടിച്ചേർത്തു.
ജപ്പാനുമായുള്ള തന്റെ ഈ ആത്മബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നും മോദി വ്യക്തമാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ജപ്പാൻ ജനതയുമായി പതിവായി ഇടപഴകാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ജപ്പാന്റെ വികസന കുതിപ്പുകൾ പ്രശംസനീയമാണ്. ഇൻഫ്രാസ്ട്രക്ചർ, ടെക്‌നോളജി, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ജപ്പാൻ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഇതിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Penned an op-ed on the vibrant relations between India and Japan. Ours is a partnership for peace, stability and prosperity. I trace the journey of our special friendship which completes 70 glorious years. @Yomiuri_Online https://t.co/nXx8y3qiQL
— Narendra Modi (@narendramodi) May 23, 2022
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രിയെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ന് അദ്ദേഹം നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
Comments