ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ശക്തമായി അപലപിച്ച് ജോ ബൈഡൻ. അക്രമങ്ങളിൽ മനം മടത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാൻ കഴിയില്ലെന്ന് ബൈഡൻ പറഞ്ഞു.
കുടുംബാംഗങ്ങളുടെ തീരാനഷ്ടം ഹൃദയ ഭേദകമാണ്. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ നാം ഈ കൂട്ടക്കൊലകൾക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നത്. ഇത് സംഭവിച്ചുകൊണ്ടിരിക്കാൻ സാഹചര്യമൊരുക്കുന്നതെന്തിനാണ്. വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ ബൈഡൻ പ്രതികരിച്ചു.
സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ആകെ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 18 പേരും സ്‌കൂളിലെ കുട്ടികളാണ്. അക്രമി ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളെല്ലാവരും തന്നെ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവരം. 15 കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അധ്യയന വർഷം അവസാനിക്കുന്ന ദിവസമായിരുന്നു. നാളെ മുതൽ വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളിൽ കൂട്ടക്കുരുതി നടന്നത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റോബ് എലമെന്ററി സ്‌കൂളിലായിരുന്നു ആക്രമണമുണ്ടായത്. 2, 3, 4 ഗ്രേഡ് ക്ലാസുകളാണ് സ്‌കൂളിലുണ്ടായിരുന്നത്. അക്രമിയെ പ്രകോപിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഇയാളുടെ കുടുംബ-ആരോഗ്യ പശ്ചാത്തലം പോലീസ് പരിശോധിച്ച് വരികയാണ്. ഇന്റർനെറ്റിലുള്ള അക്രമിയുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൈതോക്കും റൈഫിളുമായി സ്‌കൂളിലെത്തിയ അക്രമി സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ആക്രമണത്തിനെത്തിയതെന്നാണ് വിവരം.
ക്ലാസ് മുറിയിലെത്തിയാണ് അക്രമി വെടിയുതിർത്തത്. ആദ്യം ഒരു ക്ലാസ് മുറിയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന കുട്ടികളെ മുഴുവൻ വെടിയുതിർത്ത ശേഷം അടുത്ത ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. ‘ ഗെറ്റ് റെഡി ടു ഡൈ’ (മരിക്കാൻ തയ്യാറായിക്കോളൂ) എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
നിരവധി കുട്ടികൾ ഇനിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഗുരുതരമായ പരിക്കുകളാണ് പല കുട്ടികൾക്കും സംഭവിച്ചിരിക്കുന്നത്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം.
Comments