ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തവർ കൂടുതലായും തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഇൻസ്റ്റന്റ് മാഗി. എന്നാൽ രാവിലെയും ഉച്ചയ്‌ക്കും രാത്രിയും മാഗി മാത്രം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ? അത് സ്വന്തം ഭർത്താവിന് ഉണ്ടാക്കിക്കൊടുത്താൽ എന്തായിരിക്കും സ്ഥിതി?
നഗരജീവിതം നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഭക്ഷണരീതിയെയും മാറ്റി മറിച്ചിരിക്കുകയാണ്. ഒറ്റയ്‌ക്ക് താമസിക്കുമ്പോഴോ കൂട്ടുകാരുമൊത്ത് കഴിയുമ്പോഴോ ചെയ്യാൻ ഏറ്റവും മടിയുള്ള സംഭമായിരിക്കും ഭക്ഷണം ഉണ്ടാക്കുക എന്നത്. അതുകൊണ്ട് തന്നെ പലരും ഇൻസ്റ്റന്റ് ഭക്ഷണം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യുകയോ ആണ് പതിവ്. ഇത് സൗകര്യമായി തോന്നുമെങ്കിലും സംഭവത്തിന്റെ പ്രത്യാഘാതം വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പലരും മനസിലാക്കുക.
മാഗി മാത്രം ഉണ്ടാക്കാൻ അറിയുന്ന ഭാര്യയുമൊത്ത് ജീവിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിവാഹമോചനം തേടിയ ഭർത്താവിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മൈസുരുവിലാണ് സംഭവം. മാഗി മാത്രം ഉണ്ടാക്കാൻ അറിയാവുന്ന ഭാര്യ, ഭർത്താവിന് മൂന്ന് നേരവും അത് തന്നെ പാകം ചെയ്ത് കൊടുക്കുകയായിരുന്നു. ഇതിൽ രോഷം കൊണ്ട ഭർത്താവ് ഭാര്യയുമായി വേർപിരിയാൻ തീരുമാനിച്ചു.
കടയിൽ പോകുമ്പോഴെല്ലാം ഭാര്യ നൂഡിൽസ് മാത്രമേ വാങ്ങാറുള്ളൂ എന്നും അത് മാത്രമേ പാകം ചെയ്യാറുള്ളൂ എന്നുമായിരുന്നു ഇയാളുടെ പരാതി. ഇതിനെ മാഗി കേസ് എന്നാണ് അന്ന് കേസ് പരിഗണിച്ച ബല്ലാരി ജഡ്ജി ആർഎൽ രഘുനാഥ് വിശേഷിപ്പിച്ചത്. ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് കോടതി ഇവർക്ക് വിവാഹമോചനം നൽകി. ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ വിവാഹ മോചനത്തിൽ എത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണെന്ന് ജഡ്ജി പറഞ്ഞു.
Comments