ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി ഇന്ത്യൻ പ്രതിരോധ രംഗത്ത് വൈവിദ്ധ്യമാർന്ന ആയുധങ്ങൾ എത്തിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. അസ്ത്ര എംകെ 1 മിസൈലുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി(ബിഡിഎൽ) 2,971 കോടിയുടെ കരാറിലേർപ്പെട്ടു. വ്യോമ സേനയ്‌ക്കും നാവിക സേനയ്‌ക്കും ഇരട്ടബലം നൽകുന്നതിനാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്. മിസൈൽ നിർമ്മാണത്തിന് വേണ്ടിയുള്ള സാങ്കേതിക വിദ്യ ഡിആർഡിഒ ബിഡിഎല്ലിന് കൈമാറിയിട്ടുണ്ട്.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് പോലുള്ള യുദ്ധവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ അസ്ത്ര മിസൈലുകൾക്ക് സാധിക്കുമെന്ന് അധികൃതർ പറയുന്നു. ഘട്ടംഘട്ടമായി മറ്റ് യുദ്ധവിമാനങ്ങളിലും അസ്ത്രയെ സംയോജിപ്പിക്കും. ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനത്തിലും ഈ മിസൈൽ ഘടിപ്പിക്കാനാണ് തീരുമാനം.
ഡിആർഡിഒ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ് അസ്ത്ര മിസൈൽ. ഇതുവരെ, ഈ വിഭാഗത്തിലുള്ള മിസൈലുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ രാജ്യത്ത് ലഭ്യമായിരുന്നില്ല. പ്രതിരോധ രംഗത്ത് ഊർജ്ജം വർദ്ധിപ്പിക്കുക, വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇറക്കുമതി ചെയ്ത മിസൈൽ സംവിധാനങ്ങളേക്കാൾ സാങ്കേതികമായി മികച്ചതും വിലകുറഞ്ഞതുമാണ് അസ്ട്ര മിസൈൽ. ഇതിന്റെ ബിവിആർ, ഏറെ ദൂരത്ത് നിന്നും ശത്രുക്കളുടെ കണ്ണിൽ പെടാതെ അവരുടെ വിമാനങ്ങളെ ആക്രമിക്കാൻ സഹായിക്കും.
ഈ പദ്ധതി ബിഡിഎല്ലിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ടെസ്റ്റിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വേണ്ടി കൂടുതൽ പ്രവർത്തിക്കും. എയ്റോസ്പേസ് സാങ്കേതികവിദ്യയിൽ കുറഞ്ഞത് 25 വർഷത്തേക്ക് നിരവധി എംഎസ്എംഇകൾക്ക് (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) അവസരങ്ങൾ സൃഷ്ടിക്കും. ആത്മനിർഭർ ഭാരത്തിന് ഇത് കൂടുതൽ കരുത്തേകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments