തിരുവനന്തപുരം : അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ തലസ്ഥാനത്തെ സ്‌കൂളിൽ പ്രതിഷേധവുമായി അദ്ധ്യാപകർ. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികളെ ഒന്നിച്ച് സ്‌കൂൾ മാറ്റിയെന്നാണ് പരാതി. വനവാസി വിദ്യാർത്ഥികൾക്കായുള്ള തിരുവനന്തപുരം കുറ്റിച്ചൽ ജി കാർത്തികേയൻ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിനെതിരെ സ്‌കൂളിന് മുന്നിലിരുന്ന് രക്ഷിതാക്കൾ പ്രതിഷേധിച്ചു.
ഗോത്രവർഗ വിദ്യാർത്ഥികൾക്കായി പട്ടികജാതി പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് രക്ഷിതാക്കൾ അറിയാതെ സ്‌കൂൾ മാറ്റിയത്. അഞ്ച് ദിവസം മുൻപ് സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ലഭിച്ച പ്രിൻസിപ്പാളിന്റെ സന്ദേശത്തിലാണ് സ്ഥലം മാറ്റിയ വിവരം അറിയിച്ചത്. അവസാന നിമിഷത്തെ സ്‌കൂൾ അധികൃതരുടെ ഈ മാറ്റം വരുത്തൽ രക്ഷിതാക്കളെ ആശങ്കയിലാക്കി. പിന്നാലെ ചില വീടുകളിൽ ആദിവാസി പ്രമോട്ടർമാരെത്തി ഇക്കാര്യം അറിയിച്ചു. ഈ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.
സ്‌കൂൾ അടയ്‌ക്കുന്ന സമയത്ത് ഇതേ സ്ഥാനത്തിൽ തന്നെ കുട്ടികളെ അടുത്ത വർഷവും എത്തിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റിയത് മറ്റ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള അവസരവും ഇല്ലാതാക്കിയെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
അതേസമയം സ്ഥല പരിമിതി കാരണം താത്കാലിക ക്രമീകരണം മാത്രമാണിതെന്നും വാടകയ്‌ക്ക് പുതിയ കെട്ടിടം കിട്ടുന്ന മുറയ്‌ക്ക് കുട്ടികളെ ഉടൻ തിരികെ എത്തിക്കുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ വിശദീകരണം. എന്നാൽ നീതി തേടി ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടിക വർഗ കമ്മീഷൻ എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കൾ.
Comments