മോസ്‌കോ:യുക്രെയ്‌നിലെ ആയുധപ്പുരകളും ആയുധമെത്തിക്കുന്ന വഴികളും തകർക്കുന്നത് തുടർന്ന് റഷ്യ. ആക്രമണത്തിന്റെ 100-ാം ദിനത്തിലാണ് റഷ്യ യുക്രെയ്‌നിലെ കിഴക്കൻ ഡോൺബാസ് മേഖലയിലെ റെയിൽ പാതകൾ തകർത്തത്.
ഡോൺബാസ് മേഖല പൂർണ്ണമായും പിടിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്യൻ ശക്തികൾ കീവിലേയ്‌ക്ക് നൽകുന്ന എല്ലാ പ്രതിരോധ സഹായവും മുടക്കാനാണ് പുടിൻ ശ്രമിക്കുന്നത്. യുക്രെയ്‌ന് ദീർഘദൂര മിസൈലുകൾ നൽകാൻ ശ്രമിക്കുന്നതിലൂടെ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് അമേരിക്കയെന്നും റഷ്യ ആരോപിച്ചു.
ഇതിനിടെ റഷ്യയെ പ്രതിരോധിക്കാൻ കൂടനിൽക്കുമെന്നാണ് അമേരിക്ക ആവർത്തിക്കുന്നത്. യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാനാണ് ആയുധങ്ങൾ നൽകുന്നത്. യുക്രെയ്ൻ അതിർത്തി കടത്തി ഒരു കാരണവശാലും തങ്ങൾ നൽകുന്ന മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്ന കർശന ഉപാധി വച്ചിട്ടുണ്ട്. കരുത്തുറ്റ മിസൈൽ വിന്യാസമാണ് നടത്തുന്നത്. തങ്ങളുടെ മിസൈലുകൾ, നിലവിൽ നടക്കുന്ന ആക്രമണം നിർത്താൻ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദമാകുമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
റഷ്യ താൽക്കാലികമായി കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളും തിരികെ പിടിക്കുക എന്നത് യുക്രെയ്ൻന്റെ ആവശ്യമാണ്. റഷ്യയെന്ന ശക്തിക്കെതിരെ യുക്രെയ്‌നെ ശക്തിപ്പെടുത്തുക എന്നതിൽ നിന്ന് അമേരിക്ക പിന്നോട്ട് പോകില്ല എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ബൈഡൻ ഭരണകൂടം പറയുന്നത്.
അതേസമയം യുക്രെയ്‌നെ ആയുധം നൽകി ശാക്തീകരിക്കാൻ ശ്രമിച്ചാൽ അതിന്റെ ഫലം ഗുരതരമായിരിക്കുമെന്നും ജനങ്ങൾ ഭരണകൂടത്തിന്റെ തെറ്റുകൾക്ക് വലിയ ദുരന്തം ഇനിയും ഏറ്റുവാങ്ങേണ്ടിവരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുകയാണ്.
Comments