ന്യൂഡൽഹി : ചൈനയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും മനുഷത്വരഹിതമായ നടപടികളെയും മുസ്ലീം രാഷ്‌ട്രങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ. ബിജെപി നേതാവ് നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ആക്ടിവിസ്റ്റുകൾ ചോദ്യമുയർത്തുന്നത്.
ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങളെ തടവിലാക്കുകയും ഖുറാനുകൾ കണ്ടുകെട്ടുകയും ചെയ്യുന്ന ചൈനയുടെ നടപടികളിൽ മുസ്ലീം രാഷ്‌ട്രങ്ങൾ നിശബ്ദരായിരിക്കുകയാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ചിലെ (സിപിആർ) സ്ട്രാറ്റജിക് സ്റ്റഡീസ് പ്രൊഫസർ ബ്രഹ്മ ചെല്ലാനി പറഞ്ഞു. ആ രാജ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ഒരു നേതാവിന് നേരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയെ ഒരു മൃദുവായ രാഷ്‌ട്രമായി കാണുന്നത് കൊണ്ടാണോ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് എന്ന് പ്രശസ്ത ആക്ടിവിസ്റ്റായ കസ്തൂരി ശങ്കർ ചോദിച്ചു. അഫ്ഗാനിലും സിറിയയിലും ചൈനയിലും ബർമ്മയിലും ഉള്ള മുസ്ലീങ്ങളെ തിരിഞ്ഞുനോക്കാത്തവരാണ്. ലോകത്തിലെ രണ്ട് ബില്യൺ മുസ്ലീങ്ങളുടെ വികാരങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നത്. ഐഎസ്‌ഐഎസിനോ, ചൈനയ്‌ക്കോ, താലിബാനോ നേരെ ഒന്നും ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് സാധാരണക്കാർക്ക് നേരെ ഇവർ തിരിയുന്നത് എന്നും കസ്തൂരി ശങ്കർ കുറ്റപ്പെടുത്തി.
മുസ്ലീം രാഷ്‌ട്രങ്ങളുടെ നടപടികൾക്കെതിരെ മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ ബൽബീർ പഞ്ച് രംഗത്തെത്തി.ചൈന തങ്ങളുടെ ന്യൂനപക്ഷങ്ങളോട്-പ്രത്യേകിച്ച് മുസ്ലീങ്ങളോടും, ടിബറ്റുകാരോടും, ബുദ്ധമതക്കാരോടും എങ്ങനെ പെരുമാറുന്നുവെന്ന് ലോകത്തിന് അറിയാം. ചൈന എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നു. അതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് ബൽബീർ പഞ്ച് ചോദിച്ചു.
Comments